So, which one do you think, is the best News Channel in India?

14 Jun 2016

"ഒഴിവുദിവസത്തെ കളി" (AN OFF DAY GAME) film:- an observation

Ozhivudivasathe Kali ( AN OFF DAY GAME):കുറച്ച് കാലമായി എഴുതണം എഴുതണം എന്നു വിചാരിച്ചിരുന്നെങ്കിലും ഇപ്പോഴാണു ഏറ്റവും നല്ല മുഹൂർത്തം എന്നു തോന്നുന്നു. കാര്യം മറ്റൊന്നുമല്ല. കഴിഞ്ഞ വർഷമോ കഴിഞ്ഞ മാസമോ എന്നൊന്നും ഞാൻ പറയുന്നില്ല. മലയാളത്തിൽ ഇന്നു വരെ ഇറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവുമധികം ചർച്ചാവിഷയം ആകേണ്ട സിനിമകളിൽ ഒന്നു തന്നെയാണു "ഒഴിവുദിവസത്തെ കളി" എന്നുള്ളതിൽ യാതൊരു സംശയവുമില്ല.
ഒരു പുസ്തകം പോലെ, ഒരു വാർത്തപോലെ, ഒരു സംഭവം പോലെ, അപഗ്രഥനവും ആസ്വാദനവും മാത്രമല്ല. ചർച്ചാവിഷയംകൂടി ആവണം നല്ല സിനിമകൾ എന്നു ഞാൻ വിശ്വസിക്കുന്നു. റിയലിസത്തിന്റെ അനുഭവം അതേപടി നല്കുന്ന , കേവലം ഒറിജിനാലിറ്റി മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒരു അവാർഡ് പടം എന്നതിലുപരി കാഴ്ച്ചക്കാരന്റെ ഉൾക്കാഴ്ച്ച തുറപ്പിക്കാൻ ഉതകുന്ന വിധത്തിലുള്ള സൂക്ഷ്മമായ ചിന്താകിരണങ്ങൾ പുറപ്പെടുവിക്കുന്നുണ്ട് ഈ സിനിമ. ഇവിടെയാണു ശ്രീമാൻ സനൽ കുമാർ ശശിധരൻ എന്നുള്ള സംവിധായകന്റെ കഴിവ് അനിഷേധ്യമാം വിധത്തിൽ പ്രകടമാവുന്നത്.
ഒരു കഥയിൽ കഥാകാരൻ പോലും കാണാത്ത ചിലത് ഒരുപക്ഷേ ചിന്തിക്കുന്ന ഒരു സംവിധായകനു കാണാൻ സാധിച്ചേക്കാം. അതിനെ ദൃശ്യവത്കരിക്കുന്നതിൽ കൂടി മികവു പുലർത്തുകയും അത്തരത്തിലുള്ള ഒരു ഡയറക്ടേർസ് വേർഷൻ രൂപപെടുത്തി എടുക്കുന്നതിലുമാണു ഒരു യഥാർഥ സംവിധായകന്റെ കഴിവു. എന്നാൽ ഇതിൽ നിന്നും ഒരു പടി കൂടെ മുകളിൽ ആയിക്കൊണ്ട്, ഓരോ കാഴ്ച്ചക്കാരനും അവന്റേ/ അവളുടേതായിട്ടുള്ള ഒരു കഥാരൂപം (വേർഷൻ) രൂപപ്പെടുത്തി എടുക്കുവാൻ സാധിക്കുന്ന വിധത്തിൽ ഉള്ള ഒരു ആഖ്യാനം ആണു ഒഴിവുദിവസത്തെ കളി.
.
ഇതിൽ സമൂഹത്തിലെ അഴിമതിയും അനീതിയും പ്രസ്തുതമായ ജാതിമതവർണ്ണലിംഗാദികളുടെ പേരിലുള്ള വിവേചനങ്ങളെയും വളരെ വ്യംഗ്യമായി ദൃശ്യവത്കരിക്കുന്നുണ്ട്. ന്യായം പറയുന്നവൻ ന്യായാധിപനും, നിയമം ഉണ്ടാക്കുന്നവൻ നിയമപാലകനും ആവുന്ന ഒരു ലോകത്തിൽ മലർന്നു കിടന്നു കാറിത്തുപ്പുന്ന ഒരു പറ്റം ഹിപ്പോക്രറ്റുകളെ നമുക്ക് ഈ കഥയിൽ കാണാം. അതിൽ ഞാനും നീയും നമ്മളൊരോരുത്തരും ഉണ്ട് എന്നു നിസ്സംശയം പറയാം. ഇവിടെ ശിക്ഷയനുഭവിക്കാൻ അധ:കൃതവർഗ്ഗം സദാ നിലകൊള്ളുന്നു. അവൻ തന്റെ കഴിവിൽ അഹങ്കരിക്കുമ്പോഴും അവൻ ചൂഷണം ചെയ്യപ്പെടുന്നു. അവൻ ദളിതനാണു, അവൾ സ്ത്രീയാണു, അവൻ തൊഴിലാളിയാണൂ, അവൻ ബ്രാഹ്മണൻ ആണു. അതൊരു കോഴി ആണു, മുള്ളു നിറഞ്ഞ വരിക്കച്ചക്കയുമാണു.അവർ കമ്മ്യൂണിസ്റ്റുകാരാണു, , അവർ ബൂർഷ്വാസികളുമാണു; അവർ ചിന്തകന്മാരാണു; ചിന്താനിഷേധികളുമാണു.
നാമെല്ലാം പൊട്ടക്കിണറ്റിലെ തവളകൾ തന്നെയാണെന്നു ഉറക്കെ വിളിച്ചോതുന്ന കഥയിലെ കഥാപാത്രങ്ങൾക്ക് സാമാന്യ ബോധമണ്ഡലവും കടന്ന്, എന്നാൽ മറ്റൊരു ലോകത്തിൽ നിന്നല്ലാതെ ഇവിടെ ഇന്നു നിലകൊള്ളുന്നത്, ഇന്ന്, ഇവിടെ നിന്നുകൊണ്ടു തന്നെ വരച്ചുകാണിക്കുന്നു സംവിധായകൻ. കാലിക പ്രസക്തി ഉണ്ട് എന്നു മാത്രമല്ല, വർത്തമാനകാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു സിനിമ.


ഇതൊരു ലോക നിലവാരമുള്ള ഇന്ത്യൻ സിനിമ ആണു. കണ്ണടച്ച് ഇരുട്ടാക്കുന്നവർ ജൂറിയിലും സെൻസർ ബോർഡിലും മാത്രമല്ല, ഈ ലോകത്ത് പലയിടത്തുമുണ്ട്. അവരുടെ കണ്ണു തുറക്കപ്പെടുമ്പോൾ ആണു അവർ മറ്റുള്ളവരുടെ കണ്ണുകൾ അടയ്ക്കാൻ ശ്രമിക്കുന്നത്. അത് ഒരുപക്ഷേ അവരിലെ ‘ന്യായാധിപന്റെ’ കുറ്റബോധമോ അപകർഷതാബോധമോ ബോധമില്ലായ്മയോ ആവാം (സിനിമ കണ്ടവർക്ക് മനസ്സിലായേക്കാം).
'ഉഡ്താ പഞ്ചാബ്' റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെ (JUNE 17, 2016) ഒഴിവുദിവസത്തെക്കളിയും റിലീസ് ചെയ്യപ്പെടുന്നു എന്നുള്ളത് യാദൃശ്ചികമെങ്കിലും പ്രസക്തമായ ഒരു വസ്തുത തന്നെ.
.
With Sanal Kumar Sasidharan
Pic courtesy: കിരൺ ശങ്കർ (During IFFK 2015)
Hats off Sanalji  proud of u